കൊച്ചി: എളങ്കുന്നപ്പുഴ ബീച്ചിൽ പതിനേഴുകാരനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഞാറയ്ക്കൽ സ്വദേശി അർജുൻ കുമാറിന്റെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയത്.
കാണാതാകുന്നതിന് മുമ്പ് അർജുന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് നാഷണൽ സൈബർ ക്രൈം പോർട്ടലിൽ പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു. ഈ അക്കൗണ്ട് ഇപ്പോൾ അജ്ഞാതരാണ് നിയന്ത്രിച്ചു കൊണ്ടിരിക്കുന്നതെന്നും ഇതിൽ ദുരൂഹതയുണ്ടെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
അർജുൻ കടലിൽ ചാടുന്നതിന് മുമ്പായി ഫോണിലൂടെ ആർക്കോ വോയിസ് മെസേജ് അയച്ചിരുന്നു. ഇതിനുശേഷം അർജുൻ പരിഭ്രാന്തൻ ആകുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തി. മൃതദേഹത്തിൽ നിന്നും ലഭിച്ച ഫോൺ പോലീസ് പരിശോധിച്ച് വരികയാണ്.
ഇതിൽ അർജുൻ കുമാറിന്റെ കോൺടാക്ടുകളും വാട്സ്ആപ്പ് മെസേജുകളുമാണ് പോലീസ് പരിശോധിച്ചു വരുന്നത്. വിശദമായ പരിശോധനക്ക് ശേഷമാകും ഫോൺ ഫോറൻസിക്കിന് കൈമാറുക.